തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് കൈമാറിയത്. ലോക്കൽ പൊലീസ് എടുക്കുന്ന മറ്റ് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറും. ഓരോ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘങ്ങളാകും കേസുകളിൽ അന്വേഷണം നടത്തുക.
തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്നാണ് പിടിയിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നും മൊഴിയിൽ പറയുന്നു. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.