തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ ലക്ഷങ്ങൾ തട്ടിയതും കേരളത്തിലെ കാർ മോഷണവും അടക്കം ഒട്ടേറെ കേസുകളിലെ പ്രതി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ നിന്ന് കടന്നുകളഞ്ഞു. കൊല്ലം കൊട്ടിയം തൃക്കോവിൽവട്ടം മുഖത്തല രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് (43) ആണ് ഇന്നലെ പുലർച്ചെ, പുറത്ത് കാവൽ നിന്ന പൊലീസുകാരെയും ഐസിയുവിലെ ജീവനക്കാരെയും കബളിപ്പിച്ച് കടന്നത്. ഡയപ്പർ മാറ്റാൻ കർട്ടൻ വച്ച് മറയൊരുക്കിയത് അവസരമാക്കുകയായിരുന്നു.
കിടക്കയ്ക്കു സമീപത്തെ ജനൽ വഴി അടുത്ത കെട്ടിടത്തിലെ ഷീറ്റിനു മുകളിലേക്കും അവിടെനിന്ന് റോഡിലേക്കും ചാടി കാത്തുനിന്ന കാറിലാണ് കടന്നത്. ഏറെ നേരമായിട്ടും ഡയപ്പർ മാറ്റിക്കഴിയാത്തതിൽ സംശയം തോന്നി ജീവനക്കാർ പരിശോധിക്കുമ്പൊഴാണ് ‘ രോഗി ’ കട്ടിലിൽ ഇല്ലെന്ന് അറിയുന്നത്. ഉള്ളിൽ പ്രവേശനമില്ലാത്തതിനാൽ ഐസിയുവിന് വെളിയിൽ കാവൽ നിന്ന പൊലീസുകാരും ഇതൊന്നുമറിഞ്ഞില്ല. മൊബൈൽ ഫോൺ ഉപയോഗിച്ച് രാജീവ് പദ്ധതി വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
നേരത്തേ മോഷ്ടിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പിന്നീട് എത്തിയപ്പോഴാണ് രാജീവ് കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാവുന്നത്. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഐസിയുവിൽ 3 ദിവസത്തെ നിരീക്ഷണത്തിന് ഡോക്ടർ നിർദേശിച്ചു.
ശുചിമുറിയിൽപ്പോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനാവുന്നില്ലെന്ന് രാജീവ് പറഞ്ഞതോടെയാണ് ഡയപ്പർ നൽകിയതും അതു മാറ്റാൻ കർട്ടനിട്ട് മറയൊരുക്കിയതും .അക്ഷയ് കുമാർ അഭിനയിച്ച ‘സ്പെഷൽ 26’ ഹിന്ദി സിനിമയിലെ കഥയ്ക്ക് സമാനമായ രീതിയിൽ കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ വ്യാജ റെയ്ഡ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കർണാടക പൊലീസിന് കൈമാറാനിരിക്കെയാണ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്.
![]()
![]()

















