കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ കോംപൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
കൊഴിഞ്ഞാംപാറ സ്വദേശിനി 25 വയസുള്ള ഫ്രാങ്കോയുടേതാണ് കുഞ്ഞ്. പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഇവർ ഉപേക്ഷിച്ചു കടന്നു കളയുക ആയിരുന്നു. സംഭവത്തിൽ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതി വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിന് നൽകിയത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിക്കും. യുവതി വിവാഹിതയാണെന്നും ഒന്നരവയസുളള കുട്ടി ഇവർക്കുണ്ടെന്നുമാണ് വിവരം.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹമാണ് പള്ളിയുടെ പിൻവശത്ത് നിന്ന് കണ്ടെത്തിയത്. ആറ് മാസം പ്രായമായുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിയിലെ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. പിന്നീട് ടൗൺ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഫൊറൻസിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി.


















