കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ബംഗാൾ സ്വദേശി ഗോവിന്ദ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മങ്ങാട്ടുകോണത്ത് മഠത്തിൽമേലെ വാടകയ്ക്ക് താമസിക്കുന്ന സംഘത്തിലെ ഒരാളാണ് ഗോവിന്ദ്.

പതിനൊന്നു പേരാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്.
ഇതിലൊരാളുടെ മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചു.
ഇന്നലെ രാത്രിയും വാക്കുതർക്കമുണ്ടായി. രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇന്ന് രാവിലെ മങ്ങാട്ടുകോണം ജംഗ്ഷനിൽ വച്ച് ഗോവിന്ദിന്റെ ജേഷ്ഠനും ഇവരുമായി അടി നടന്നിരുന്നു.
ഇതിലിടപെട്ട നാട്ടുകാരാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്ന വിവരം അറിഞ്ഞത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു കൈമാറുകയായിരുന്നു. ഇതിൽ ഒരാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
ഇയാൾക്കായി റെയിൽവേ സ്റ്റേഷനുകളിലും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്
ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി.


















