തിരുവനന്തപുരം വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപകൻ കെ. സതീഷ് (55) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. കവടിയാർ പണ്ഡിറ്റ് കോളനി സ്വദേശിയായ സതീഷിന്റെ വൃക്കകളും കരളും കണ്ണുകളുമാണ് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും, കണ്ണുകൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽ മോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. സതീഷിൻ്റെ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. സതീഷിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
കഴിഞ്ഞ എട്ടിന് രാവിലെ ഏജീസ് ഓഫീസിനു സമീപത്തു വെച്ച് സതീഷ് സഞ്ചരിച്ച സ്കൂട്ടറിനെ ഒരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ 12-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഭാര്യ മമതയും മക്കളായ യദു എം.സതീഷ്, ദയ എം. സതീഷ് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിനു തയ്യാറാവുകയായിരുന്നു. സതീഷ് മരണാനന്തര അവയവദാനത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടും ബാംഗങ്ങൾ അറിയിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻ്റ് ഓർഗനൈസേഷൻ്റെ ഏകോപനത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തൃശ്ശൂർ ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു കെ. സതീഷ്.




















