കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. 2011-16ൽ യുഡിഎഫ് ഭരണകാലത്താണ് കെ.പി.ദണ്ഡപാണി സംസ്ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായത്. ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു.

1968ൽ പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം 1972ൽ ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന അഭിഭാഷക സ്‌ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റെയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്.


അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തത് അദ്ദേഹമാണ്. 1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്‌ജിയായെങ്കിലും ഗുജറാത്തിലേക്കു സ്‌ഥലംമാറ്റം വന്ന പശ്‌ചാത്തലത്തിൽ ജഡ്‌ജി പദവി ഉപേക്ഷിച്ചു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമാണ്.


















