കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസിൽ സംവിധായകൻ നാദിർഷയുടെ മൊഴിയെടുത്തു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
കേസിൽ നടൻ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു. തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാനാണ് അന്വേഷണ സംഘം അനൂപിനോട് ആവശ്യപ്പെട്ടത്. അനൂപിന്റെ ഫോണ്‍ പരിശോധനഫലം ലഭിച്ചശേഷമാണ് നടപടി.
ദിലീപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോൺ വിവരങ്ങൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു ശേഷം ഇന്നോ നാളെയോ ലഭിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഫോണിൽ നിന്നു ലഭിച്ചാൽ ഇവരെയും അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.
കേസിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതിഭാഗം ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകളാണു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട 2 ഫോണുകൾ പ്രതിഭാഗം നൽകിയിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി അവ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞെങ്കിലും പ്രതികൾക്കു മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു ഫോണുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞില്ല.

















