പാലക്കാട്: പച്ച വിരിച്ച നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ഗ്രാമം. പാലക്കാട് എന്നു കേൾക്കുമ്പോൾ ഈയൊരു ചിത്രമായിരിക്കും മനസിൽ വരിക. ആ പച്ചപ്പു നിറഞ്ഞ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാർ! അങ്ങനെയൊന്നു ഉണ്ടായാൽ എന്തു സംഭവിക്കും. പശുക്കളെ വളർത്തുന്നതു പോലെ ദിനോസറുകളെ വളർത്തുന്ന ഗ്രാമം. പാലക്കാട്ടെ ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തെക്കുറിച്ചുള്ള ഒന്നേകാൽ മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഏതാണ്ട് 1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ ഷോട്ടോടെയാണ് തുടങ്ങുന്നത്. ദിനോമുക്കിലെ പ്രധാന കൃഷിയാണ് ദിനോസറുകൾ. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികൾ ദിനോസറുകളാണെന്നു വിഡിയോയിൽ പറയുന്നു. ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.
ദിനോസറിനു തീറ്റ കൊടുക്കുന്ന സ്ത്രീ, തലയിൽ കൂറ്റൻ ദിനോസർ മുട്ടയുമായി പോകുന്ന ഒരാൾ, ദിനോസറിന്റെ ഇറച്ചിയും ഓംലെറ്റും വിൽക്കുന്ന കടകൾ എന്നിയവയൊക്കെ വിഡിയോയിലുണ്ട്. കുട്ടികൾക്കൊപ്പം ദിനോസർ ഫുട്ബോൾ കളിക്കുന്നതും ആളുകൾക്കൊപ്പം നടക്കുന്നതും കുട്ടികൾ ദിനോസറിനെ ചുംബിക്കുന്നതുമൊക്കെ വിഡിയോയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
സിനിമ മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് കൈയടി നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച അവരുടെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ ക്ലാസിക്ക് ഷോകളിൽ ഒന്നായ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.
കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിത്. മനുഷ്യ- മൃഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ഈ ദിനോമുക്ക്- വിഡിയോയിൽ പറയുന്നു.
വിഡിയോയിൽ മനോഹരൻ എന്നൊരു വ്യക്തി സംസാരിക്കുന്നുണ്ട്. ദിനോസർ കൃഷി എളുപ്പവും ലാഭകരവുമാണെന്ന തന്റെ അനുഭവമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വർഷം 300 ദിനോസർ മുട്ടകൾ വരെ ഉത്പാദിപ്പിക്കുന്നതായി മനോഹരൻ എന്ന സാങ്കൽപ്പിക കഥാപാത്രം പറയുന്നു. എഐ സൃഷ്ടിച്ച മാധവൻ എന്ന മറ്റൊരു കഥാപാത്രം വന്നു പറയുന്നത് രസകരമാണ്. ദിനോസറുകൾക്കു സ്ഥിരമായി പച്ചപ്പുലും വെള്ളവും കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രശ്നമാണ്. ഇടയ്ക്കിടെ അമറുന്നതും കേൾക്കാമെന്നാണ് ഈ കഥാപാത്രം പറയുന്നത്.



















