ദുബൈ: ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിർമ്മിക്കാൻ ദുബൈ തയ്യാറെടുക്കുന്നു. കാർ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ,വ്യാപാരികൾ,ഉപഭോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ മാർക്കറ്റ് നിർമ്മാണം. 2.2 കോടി ചതുരശ്ര അടി വിസ്തീർണമാണ് മാർക്കറ്റിന് ഉള്ളത്.
യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായാ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ദുബൈ ഓട്ടോ മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രതിവര്‍ഷം എട്ട് ലക്ഷത്തിൽ അധികം വാഹനങ്ങള്‍ വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് മാർക്കറ്റിന്റെ നിർമ്മാണം. 1,500ലധികം കാർ ഷോറൂമുകൾ, വർക്ക് ഷോപ്പുകൾ, വെയർഹൗസുകൾ കൺവെൻഷൻ സെന്‍റർ,ബഹുനില പാർക്കിങ് കെട്ടിടങ്ങൾ, ലേല കേന്ദ്രങ്ങൾ എന്നിവ മാർക്കറ്റിലുണ്ട്.
ഇതിന് പുറമെ പ്രദർശന മേഖലകൾ,താമസം, വിനോദം എന്നിവയ്ക്കും പ്രത്യേകം സൗകര്യം മാർക്കറ്റിൽ ഒരുക്കും. പുതിയതും ഉപയോഗിച്ചതുമായ ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത വാഹനങ്ങളുടെ വ്യാപാരത്തിനും ഇവിടെ അവസരമുണ്ട്.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന വിപണികളുമായി കയറ്റുമതിക്കാരെ ബന്ധിപ്പിക്കാനും കാർ മാർക്കറ്റിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാർ മാർക്കറ്റിന്റെ നിർമ്മാണ ചുമലത ഡി പി വേൾഡിനാണ്. ദുബൈ മുനിസിപ്പാലിറ്റിയാണ് മാർക്കിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ ഇരുവരും തമ്മിൽ ഒപ്പു വെച്ചു.
ഓട്ടോമോട്ടീവ് വ്യാപാരത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
![]()
![]()

















