കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തള്ളിയത്.
അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിരുന്നില്ല. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. അതിവേഗത്തില്‍ നടപടിയെടുത്തു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. കേസിലെ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കേസില്‍ 10 പ്രതികളുടെ ജാമ്യ ഹർജി പരിഗണിച്ച പ്രിസിപ്പൽ സെഷൻസ് കോടതിയിൽ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിഗണിക്കണമെന്ന് കാണിച്ച് പൊലീസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹർജി സമർപ്പിച്ചിട്ടുണ്ട്.




















