തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത് അടക്കം നാലുപേര്‍ അറസ്റ്റില്‍. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പൊലീസ് നേതാക്കള്‍ക്ക് കൈമാറി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷവുമുണ്ടായി. മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. പ്രതികളെ കിട്ടിയാല്‍ പിന്നെ പാര്‍ട്ടി ഓഫിസില്‍ കയറേണ്ട കാര്യമില്ലെന്നും എച്ച്.വെങ്കടേഷ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ അടക്കം 12 ഇടത്ത് ഇഡി നടത്തിയ പരിശോധന അവസാനിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായത്. പിണറായി വിജയന്റെ, ബേക്കറി ജങ്ഷനിലെ വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയായതിനു പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ അത് പിന്നീട് പറയാം’ പിണറായി വിജയന്‍ പറഞ്ഞു.




















