‘ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല’; എം സ്വരാജ്

May 28, 2026

seena

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത്. വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും എം സ്വരാജ് പറഞ്ഞു.

‘കേരളത്തിന്റെ മുഖ്യമന്ത്രി പിന്നെ എന്തേ, ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തത്. അങ്ങനെ മാറിയാല്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ ഒഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായി കന്റോണ്‍മെന്റ് ഹൗസ് അനുവദിക്കും. കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാള്‍ കൂടി മാറി നില്‍ക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ചു ഈ അന്വേഷണ ഏജന്‍സികള്‍ക്ക് നാടകം കളിക്കാനുള്ള പ്രതീതി സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്ന ആരോപണം സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ല’- സ്വരാജ് പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത്?

സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍. ബോധപൂര്‍വ്വം ഒരു പ്രശ്നം ഉണ്ടാക്കാനല്ലേ ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചത് എന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ?സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ?എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ? അതാണ് മനസിലാക്കേണ്ടത്’- ഇ പി ജയരാജന്‍ തുടര്‍ന്നു.

ബോധപൂര്‍വ്വം തന്നെ ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയെടുത്ത് കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാനും ഇവിടെ ആര്‍എസ്എസ് – ബിജെപി- കോണ്‍ഗ്രസിന്റെ ഹിഡന്‍ അജണ്ട, ഡീല്‍ നടപ്പിലാക്കി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അങ്ങനെ തകര്‍ന്നുപോകില്ല എന്ന് മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...