കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം.
കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയില്‍ സര്‍പ്രൈസ് ഉണ്ടാകില്ലെന്നും, അടൂര്‍ പ്രകാശ് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.
അതിനിടെ, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് വീണ്ടും ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു കേരള നേതൃത്വം ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നത്.



















