വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു

Apr 10, 2024

ആറ്റിങ്ങൽ: വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്വീകരണ കേന്ദ്രങ്ങളിൽ ഒരു സാമ്യമുണ്ട്. അത് സ്വീകരിക്കാനെത്തുന്നവരുടെ കൈകളിലെ കണിക്കൊന്നയാണ്. സ്ഥാനാർത്ഥികൾ പര്യടനം ആരംഭിച്ചത് മുതൽ കണിക്കൊന്നകൾ കൊണ്ടുള്ള വരവേൽക്കൽ പതിവാണ്. വിഷുക്കാലം ആയതിനാലും കൊന്നപ്പൂവിൻ്റെ സീസൺ ആയതിനാലും ഇതിൻ്റെ ലഭ്യതയും സുലഭമാണ്. അതിനാൽ നാട്ടിൻപുറങ്ങളിൽ സ്ഥാനാർത്ഥികളെ സ്വീകരിക്കുവാൻ എത്തുന്നവരുടെ കൈകളിൽ കണിക്കൊന്നയുടെ പൂങ്കുല ദൃശ്യമാണ്.

കാഴ്ച ഭംഗിയ്ക്ക് അപ്പുറം ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായും വിശ്വാസികൾ കണിക്കൊന്ന പൂവിനെ കാണുന്നുണ്ട്. അതും കൊന്നപ്പൂ കൊണ്ടുള്ള വരവേൽക്കൽ വ്യാപകമാകുവാൻ കാരണമായിട്ടുണ്ട്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിക്കും യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരനും എല്ലാ ദിവസവും നിരവധി പേരാണ് കൊന്നപ്പൂക്കൾ കൊണ്ട് സ്വീകരണം നൽകുന്നത്. കണിക്കൊന്ന പൂക്കൾ നേരിട്ട് നൽകിയും കണിക്കൊന്ന പൂക്കൾ കൊണ്ടുള്ള ഹാരം നിർമിച്ചും കൊന്നപ്പൂ കൊണ്ടുള്ള പൂച്ചെണ്ടു നിർമ്മിച്ചും കൊന്നപ്പൂ കൊണ്ടുള്ള കിരീടവും ചെങ്കോലും നിർമ്മിച്ചും സ്ഥാനാർത്ഥികൾക്ക് കൈമാറുന്നുണ്ട്.

കാടും മലയും താണ്ടി നാടും നാട്ടാരെയും കണ്ടു ആഘോഷങ്ങളിലും പര്യടന പരിപാടികളിലും പങ്കെടുത്ത്‌ പ്രചരണത്തിൽ മുന്നേറുകയാണ് അടൂർ പ്രകാശ്. വികസനമില്ലാതെ ഇരുട്ടിലായിരുന്ന പെരിങ്ങമലയെ പ്രകാശപൂരിതമാക്കിയ അടൂർ പ്രകാശിനെ ആഘോഷപൂർവ്വമാണ് പെരിങ്ങമല വരവേറ്റത്. പൂച്ചെണ്ട് നൽകിയും തൊപ്പി സമ്മാനിച്ചും തോർത്ത് ഷാൾ അണിയിച്ചും സ്നേഹ സ്വീകരണമൊരുക്കി. മണ്ഡല പര്യടനത്തിന്റെ ഭാഗമായാണ് രാവിലെ പെരിങ്ങമലയിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എത്തിയത്. ഇടിഞ്ഞാർ വിട്ടിക്കാവ് പട്ടികവർഗ്ഗ കോളനിയിൽ കെപിസിസി മെമ്പർ ആനാട് ജയനാണ് സ്ഥാനാർത്ഥിപര്യടനം ഉദ്ഘാടനം ചെയ്തത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ പര്യടനകേന്ദ്രങ്ങളിൽ കാത്തുനിന്നു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സോഫി തോമസ്, ഡി രഘുനാഥൻ നായർ, താന്നിമൂട് ഷംസുദീൻ, വാർഡ് മെമ്പർ ഭാസുരാംഗി, എറവം ഷാലിദ്, കെ സി സോമരാജൻ, നജീം പെരിങ്ങമല, എറവം ഷാനവാസ്‌, ആർ ബി കുമാർ തുടങ്ങിയവർ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ജോയിയുടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം വാമനപുരം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടന്നു. രാവിലെ എട്ടിന് പാലംകോണത്ത് നിന്നും ആരംഭിച്ചു. വെള്ളമണ്ണടി, മരുതുംമൂട്, കൂനൻ മേഘ, ചുള്ളാളം, പനവൂർ, ആറ്റിൻപുറം, പാണയം, വിശ്വപുരം വഴി പേരയെത്തു സമാപിച്ചു. ഉച്ച വിശ്രമത്തിന് ശേഷം പനയ മുട്ടത്തു നിന്നും പുനരാരംഭിച്ചു. തെറ്റിമൂട് കാരിക്കോഴി ചുള്ളിമാനൂർ കോണം ആലംകോട് ദാകച്ചേരി ഇരിഞ്ചയം വേങ്ങവിള കുണ്ടറക്കുഴി പാങ്കോട് വഴി മൂഴിയിൽ സമാപിച്ചു. ആശിർവദിച്ചും ആലിംഗനം ചെയ്തും കൈ കൊടുത്തും ജനങ്ങൾ തങ്ങളുടെ പിന്തുണ അറിയിച്ചു. അവർ നൽകിയ സ്നേഹത്തിലൂടെ മണ്ഡലം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സ്ഥാനാർഥി വി.ജോയ് പറഞ്ഞു.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ചൊവ്വാഴ്ച ആര്യനാടും മലയൻകീഴും നടന്ന വാഹനപര്യടനം ആവേശോജ്വലമായി സമാപിച്ചു. ആര്യനാട് മണ്ഡലത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ്
മണ്ഡലത്തിൽ മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലുമാണ് പര്യടനം നടന്നത്.
ആര്യനാട് മണ്ഡലത്തിൽ ചേന്നൻ പാറയിൽ നിന്നും ആരംഭിച്ച പര്യടനം 25 ഇടങ്ങളിൽ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുളിച്ചാമലയിൽ സമാപിച്ചു.

മലയൻകീഴ് മണ്ഡലത്തിലെ പര്യടനം ചപ്പാത്ത് നിന്നും തുടങ്ങി മുക്കം പാലമൂട് സമാപിച്ചു. ചപ്പാത്തിൽ നിന്നും പര്യടനം ആരംഭിച്ചു. ഗോവിന്ദമംഗലം, മണിയറമല, കോവിൽ വിള, ശിവജിപുരം, നരുവാമൂട്, ഗാന്ധി നഗർ, മണലുവിള, ഇടയ്ക്കോട്, പ്രാവചമ്പലം, പള്ളിച്ചൽ, പുന്നമൂട്, താന്നിവിള വഴി മുക്കം പാലമൂടിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. ഷാൾ അണിയിച്ചും പഴവർഗങ്ങളും പൂക്കളും സമ്മാനിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

cake tower new
LATEST NEWS