തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യം ഇന്നും തുടരും. കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകമാണ്.
കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലാണ് ആന ഇപ്പോള്‍ ഉള്ളത്.കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പരിക്കറ്റ ആന. കാട്ടാനക്കൂട്ടത്തില്‍ നാല് ആനകളാണ് ഉള്ളത്. ഇല്ലിക്കാടിന്റെ അപ്പുറം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍ തോട്ടമാണ്. റബര്‍ തോട്ടം കഴിഞ്ഞാല്‍ നിബിഡ വനമാണ്. ഈ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാട്ടാനയെ മയക്കുവെടിവെച്ച് ചികിത്സ നല്‍കാനായിരിക്കും ദൗത്യസംഘത്തിന്റെ നീക്കം.
കഴിഞ്ഞദിവസം കാടുകയറി ആന പുഴയിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ദൗത്യസംഘം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ ആന തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ഉചിതമായ സമയത്ത് ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കുന്ന നിര്‍ണായക ഘട്ടത്തിലേക്ക് ദൗത്യസംഘം ഇന്ന് കടന്നേക്കും. 15 മുതലാണ് മുറിവേറ്റ നിലയില്‍ ആനയെ തോട്ടത്തില്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞദിവസം ആന വെള്ളത്തിനു സമീപത്തു നിന്നതിനാല്‍ മയക്കു വെടിവയ്ക്കുന്നതിനു കഴിഞ്ഞില്ല.ആനയെ കരയ്ക്കു കയറ്റിയ ശേഷം മയക്കുവെടി വയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പുഴയില്‍ നിന്നു കരയ്ക്കു കയറാതെ നിന്നിരുന്ന ആനയെ പത്തരയോടെ പടക്കം പൊട്ടിച്ച് കരയ്ക്കു കയറ്റുകയായിരുന്നു. തുരുത്തില്‍ നിന്നു പ്ലാന്റേഷന്‍ തോട്ടത്തിലേക്കു കയറിയ ആന എസ്റ്റേറ്റ് റോഡ് മുറിച്ച് കടന്ന് പിന്നീട് കാടുകയറുകയായിരുന്നു.



















