ഫെബ്രുവരി 23 മുതൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഫെഫ്ക. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്‌നേഹികളോടും പൊതുസമൂഹത്തോടും കാണിക്കുന്ന അവഹേളനമാണിതെന്നും ഫെഫ്ക പറഞ്ഞു. നിലപാട് പുനഃപരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു
ഫിയോകിന്റെ തീരുമാനത്തെ എതിർത്ത് നേരത്തെ നിർമാതാക്കളും വിതരണക്കാരും രംഗത്തുവന്നിരുന്നു. പെബ്രുവരി 22ന് തീയറ്ററുകളിൽ എത്തേണ്ട മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെയും തുടർന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു
സിംഗിൾ സ്‌ക്രീൻ തീയറ്ററുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞാണ് ഫിയോകിന്റെ സമരപ്രഖ്യാപനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ പേരിൽ കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റർ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റർ ഉടമകളാണ്. പ്രൊജക്റ്ററിൻറെ വില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. 42 ദിവസം തിയറ്റർ പ്രദർശനം കഴിഞ്ഞിട്ടേ സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണെന്നും ഫിയോക് പറഞ്ഞിരുന്നു.



















