കോഴിക്കോട്: താമരശ്ശേരിയില്‍ അസുഖം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ രക്ത, സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. മരണകാരണം സ്ഥീരികരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടപടി. പനിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
![]()
കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ടാണ് മരിച്ചത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് ആരോഗ്യവകുപ്പ് പനി സര്‍വേ നടത്തും.

കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ലാബ് പരിശോധന ഫലങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ സൂചിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
![]()


















