‘ജാഗ്രത വേണം’- 15,000 കടന്ന് പനി ബാധിതർ; എട്ട് മരണം, ഇന്നും രോഗികൾ കൂടുതൽ മലപ്പുറത്ത്

Jun 27, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേർക്ക് പനി ബാധിച്ചു. സാംക്രമിക രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേർ മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയർത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് 60 പേരാണ് മരിച്ചത്.

ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. ജപ്പാൻ ജ്വരം, എച്‌ വൺ എൻ വൺ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേർ ‍‍ഡെങ്കിപ്പനിയും രണ്ട് പേർ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു. 55 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. എട്ട് പേർക്ക് എലിപ്പനി രോഗ ലക്ഷണങ്ങൾ. എച് വൺ എൻ വൺ, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇന്നും മലപ്പുറത്താണ് രോഗ ബാധിതർ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂർ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്. ഇതുവരെയായി സംസ്ഥാനത്ത് 1,523 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ 5,028 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 129 പേർക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം വരെ 13,000ത്തിനും 14,000ത്തിനും ഇടയിലായിരുന്നു രോഗ ബാധിതർ. ഈ കണക്കുകളാണ് ഇന്ന് 15,000 കടന്നത്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

cake tower new
LATEST NEWS