ടൊറന്റോ: ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിലെ പോരാട്ടവും നാളെ പുലർച്ചെ 6.30ന് ഗ്രൂപ്പ് ഡി മത്സരവും അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും (2-0), ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും (2-1) പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 12.30നു അരങ്ങേറുന്ന പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡ ആദ്യ മത്സരത്തിനിറങ്ങും. എതിരാളികൾ ബോസ്നിയ ആൻഡ് ഹെർസഗോവിന. നാളെ പുലർച്ചെ 6.30നു നടക്കുന്ന പോരിൽ ആതിഥേയ രാജ്യമായ അമേരിക്ക- പരാഗ്വെ പോരാട്ടം കാണാം.
കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന, ഗ്രൂപ്പ് ബി
സഹ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. യോഗ്യതാ പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്നിയ ചില്ലറക്കാരല്ലെന്ന് ചുരുക്കം. ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസ് അടക്കമുള്ള താരങ്ങളിലാണ് കാനഡയുടെ പ്രതീക്ഷ. അമേരിക്കയിലെ സെന്റ് ലൂയിസ് പോലുള്ള നഗരങ്ങളിൽ വലിയ തോതിൽ ബോസ്നിയൻ വംശജർ താമസിക്കുന്നതിനാൽ കാനഡയിലാണ് മത്സരമെങ്കിലും തങ്ങൾക്ക് മികച്ച ഗാലറി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോസ്നിയൻ ടീം. ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
യുഎസ്എ vs പരാഗ്വെ, ഗ്രൂപ്പ് ഡി
ആതിഥേയരായ യുഎസ്എ- പരാഗ്വെയ്‌ക്കെതിരെ കളിച്ച് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ പുലിസിച്ച്, തിമോത്തി വിയ, ഫൊളാരിൻ ബലോഗൻ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് യുഎസ്എ ഇറങ്ങുന്നത്. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ് യുഎസ്എ കോച്ച്. മറുഭാഗത്ത് മിഗേൽ അൽമിറോൺ, ജൂലിയോ എൻസിസോ എന്നിവരാണ് പരാഗ്വെയുടെ പ്രധാന താരങ്ങൾ. ഇംഗ്ലിവുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് പോരാട്ടം.




















