പേരൂർക്കടയിൽ മൂന്നിടങ്ങളിലായി രണ്ട് ഓട്ടോറിക്ഷയ്ക്കും ഒരു തട്ടുകടയ്ക്കും ലൈറ്റർ ഉപയോഗിച്ച് തീയിട്ട അക്രമി പിടിയിൽ. കല്ലയം ചെട്ടിമുക്ക് സ്വദേശി രമേശിനെ (40) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട ജയ്നഗർ എച്ച് നമ്പർ–60 സരിതാഭവനിൽ സുധാകരൻ, കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു എന്നിവരുടെ ഓട്ടോറിക്ഷകൾക്കും കോൺകോർഡിയ ലൂഥറൻ എച്ച്എസ്എസിന് മുന്നിൽ കൃഷ്ണമ്മ നടത്തുന്ന പച്ചക്കറികടയ്ക്കുമാണ് തീയിട്ടത്. റോഡിലൂടെ രണ്ടര കിലോമീറ്ററോളം നടന്നാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
തടിപ്പലക കൊണ്ടും പ്ലാസ്റ്റിക് പെട്ടികൾ കൊണ്ടും തട്ടുണ്ടാക്കി, ടാർപോളിൻ മേൽക്കൂരയായി കെട്ടിയാണ് കൃഷ്ണമ്മ കട നടത്തിയിരുന്നത്. പുലർച്ചെ 3ന് ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി. സാധനങ്ങൾ കത്തിനശിച്ചതോടെ കൃഷ്ണമ്മയുടെ ഉപജീവനം മുട്ടി. സംഭവം അറിഞ്ഞ് ഒട്ടേറെപ്പേർ പ്രതിഷേധവുമായി എത്തി.ഇരപ്പുകുഴിയിൽ ചന്ദ്രബാബുവിന്റെ റോഡരികിലെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. പുലർച്ചെ 3.45ഓടെയായിരുന്നു സംഭവം. ഇതുവഴി പോയ പൊലീസ് സംഘമാണ് സംഭവം കണ്ടത്. ഇവർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി.



















