വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ച് ആറ്റിങ്ങൽ നഗരസഭ

Oct 12, 2021

ആറ്റിങ്ങൽ: കനത്ത മഴയെ തുടർന്ന് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പനവേലിപറമ്പ്, കരിച്ചയിൽ, മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിലാണ് ഇന്നലെ അർധരാത്രിയോടു കൂടി വെള്ളം കയറിയത്. ചില സ്ഥലങ്ങളിലെ വയൽ കൃഷിക്ക് നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾ സുരക്ഷിതരാണ്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ ഇവിടം സന്ദർശിച്ച് പ്രദേശവാസികളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. വാമനപുരം നദീ തീരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം ഇരച്ച് കയറിയത്.

ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി കുന്നുവാരം യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്ജീകരിച്ചു. എം.എൽ.എ ഒ.എസ് അംബിക ക്യാമ്പ് സന്ദർശിച്ച് ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി. നഗര ഭരണകൂടവും, താലൂക്ക് ഭരണകൂടവും വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലത്തെ താമസക്കാർക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകി. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നഗരസഭ വോളന്റിയർമാരെ അതാത് പ്രദേശങ്ങളിൽ ചുമതലപ്പെടുത്തിയതായും വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.

LATEST NEWS