വർക്കല: വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 ൽ പരം പേർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും രാത്രിയിലും ഭക്ഷണം കഴിച്ചവർ ആണ് ആശുപത്രിയിലായിരിക്കുന്നത്. കുട്ടികൾ അടക്കം ഉള്ളവരും ഒരു കുടുബത്തിലെ നിന്ന് തന്നെ 3ഉം 4ഉം പേർ ഇതിൽ പെടും. താലൂക്ക് ആശുപത്രിയിൽ എത്തിയ 20 ഓളം പേരെയും ശ്രീനാരായണ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
മൊത്തം 30 ഓളം പേർ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉണ്ട്. ഒരാൾ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. 2 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിയുന്നത്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്കോഡിന്റെയും നേതൃത്വത്തിൽ റസ്റ്റോറന്റിൽ പരിശോധന നടത്തി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ജീവനക്കാർ ഹോട്ടലിന്റെ തന്നെ മുകൾ ഭാഗത്ത് ആണ് താമസിക്കുന്നത്. ഇവരുടെ ബെഡിന് കീഴെ നിന്നും പഴകിയ ആഹാരം പിടിച്ചെടുത്തു. പ്രധാനമായും അൽഫം , ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ എറ്റിട്ടുള്ളത്. കൂടുതൽ പേർ ചികിത്സ തേടി എത്തുന്നുണ്ട്.



















