ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും, അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. ശരീര ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
![]()
![]()

















