ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുകയാണ്. ആഹാര അവശിഷ്ടങ്ങൾ, കുടിവെള്ള കുപ്പികൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയാണ് മാലിന്യത്തിൽ ഉള്ളത്. മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളിൽ ആണ് കൊണ്ട് തള്ളിയിരിക്കുന്നത്. ട്രെയിനിൽ നിന്നുള്ള മാലിന്യമാണ് ഇവയെന്ന പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു.
ട്രെയിനുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുക്കുന്നവർ ശേഖരിക്കുന്ന മാലിന്യം ഇവിടെ കൊണ്ട് തള്ളിയതാകുമെന്ന് കരുതപ്പെടുന്നത്. റെയിൽ നീർ ഉൾപ്പെടെയുള്ള ട്രെയിനിലെ ഭക്ഷണപാനീയങ്ങളുടെ പാക്കറ്റുകളും കുപ്പികളും ആണ് ഈ മാലിന്യത്തിൽ കൂടുതലായി ഉള്ളത്. ഐ.ആർ.സി.ടി.സി ലേബലുള്ള വിവിധ സാധനങ്ങൾ ഇക്കൂട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും ട്രെയിനിൽ ഉണ്ടാകാൻ സാധ്യതയുള്ള മാലിന്യങ്ങൾ മാത്രമാണ് ഈ മാലിന്യ കൂമ്പാരങ്ങളിൽ ഉള്ളത്.
ശുചിത്വത്തെ കുറിച്ച് ട്രെയിൻ ബോഗികളിലും റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ പ്രഹസനം നടത്തുന്ന റെയിൽവേ തന്നെയാണ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇത്തരത്തിൽ മാലിന്യങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ തള്ളുന്നതെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീകണ്ഠൻ നായർ ആരോപിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ പുരയിടങ്ങളിലും ഉള്ള മാലിന്യനിക്ഷേപത്തിനെതിരെ കിഴുവിലം ഗ്രാമ പഞ്ചായത്ത് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നിയമനുസൃത നോട്ടീസ് അയക്കാനും ഫൈൻ ഈടാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയായി ആറ്റിങ്ങലിൽ ദേശീയപാത നിർമ്മാണ മേഖലയിൽ വൻ തോതിൽ മാലിന്യം കൊണ്ട് തള്ളിയിരുന്നു. ദേശീയപാത ബൈപാസ് നിർമ്മാണ മേഖലയിൽ ആണ് അന്ന് മാലിന്യ നിക്ഷേപം ഉണ്ടായത്. ആറ്റിങ്ങൽ നഗരസഭയിൽ തോട്ടവാരം ബൈപാസ് നിർമ്മാണ മേഖലയിലും കൊല്ലമ്പുഴയിലും ആണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് ഇവിടെ മാലിന്യ നിക്ഷേപം തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും കുന്ന് കൂടുന്ന മാലിന്യത്തിൻ്റെ അളവ് വർദ്ധിക്കുന്നു. ലോഡ് കണക്കിന് മാലിന്യമാണ് പ്രതിദിനം കൊണ്ട് ഇടുന്നത്. ഓരോ ദിവസവും ഓരോ മേഖലയിൽ കൊണ്ട് തള്ളുകയാണ് ആദ്യം നഗരസഭയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ കിഴിലം പഞ്ചായത്തിന്റെ വിവിധ മേഖലയിലേക്ക് മാറിയിട്ടുണ്ട്.

















