കൊച്ചി: 44 വര്‍ഷം മുന്‍പ് പഴയ ജനസംഘം നേതാക്കള്‍ ജനതാ പാര്‍ട്ടി വിട്ട് ബിജെപി രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം കൂടിയ ആളാണ്, അന്നു പത്തൊന്‍പതുകാരനായിരുന്ന ജോര്‍ജ് കുര്യന്‍. അതില്‍പ്പിന്നെ ഇങ്ങോട്ട്, പൊതുവേ ഹിന്ദുത്വ പാര്‍ട്ടിയെന്നു വിശേഷിപ്പിക്കപ്പെട്ട ബിജെപിയുടെ കേരളത്തിലെ ന്യൂനപക്ഷ മുഖമായി നിറഞ്ഞുനിന്നയാള്‍. നാലു പതിറ്റാണ്ടു പിന്നിട്ട യാത്രയിലെ അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഈ കേന്ദ്രമന്ത്രിസ്ഥാനം.
വിദ്യാര്‍ഥിമോര്‍ച്ചയിലൂടെ 1980ല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതാണ്, കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ്. മാന്നാനം കെഇ കോളജ്, നാട്ടകം ഗവ. കോളജ്, പാലാ സെന്റ് തോമസ് കോളജ്, എംജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്‌സ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തെല്ലാം സംഘടനാ പ്രവര്‍ത്തനം സജീവമായിരുന്നു.
നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യന്‍ കോര്‍ കമ്മിറ്റിയിലു അംഗമാണ്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥിമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, വക്താവ്, ദേശീയ നിര്‍വാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുണ്ട്. ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുമ്പോള്‍ പലയിടത്തും പരിഭാഷകനായി എത്തുന്നത് ജോര്‍ജ് കുര്യനാണ്. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു. മൂന്നുതവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചു. മിലിറ്ററിയില്‍ നഴ്‌സിങ് ഓഫിസര്‍ ആയിരുന്ന അന്നമ്മയാണ് ജോര്‍ജ് കുര്യന്റെ ഭാര്യ. ആകര്‍ശ് (കാനഡ), ആകാശ് എന്നിവര്‍ മക്കള്‍.

















