പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. ഏതാണ്ട് പതിനാലു മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിക്കുകയും ചെയ്തു.
കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും എസ്ഐടി സാംപിളുകൾ ശേഖരിച്ചു. സ്വർണപാളികളുടെ തൂക്കവും വലിപ്പവും പരിശോധിച്ചു. സ്കാനറുകളുടെ അടക്കം സഹായത്തോടെയായിരുന്നു പരിശോധന. പാളികളുടെ കാലപ്പഴക്കം, പ്യൂരിറ്റി അടക്കം നിർണയിക്കും. സ്വർണ പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ പരിശോധനാഫലം നിർണായകമാണ്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.
അതിനിടെ, സ്വർണകവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ജയശ്രീ ആവശ്യപ്പെടുന്നു.
![]()
![]()

















