സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്

May 10, 2024

seena

കൊച്ചി: സ്വര്‍ണ പണയം ഉള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതോടെ സ്വര്‍ണം പണയം വച്ചാല്‍ കാശായി കൈയില്‍ കിട്ടുക പരമാവധി 20,000 രൂപയാവും. ബാക്കി തുക അക്കൗണ്ടിലേക്കു കൈമാറും.

ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍ എന്‍ബിഎഫ്‌സികള്‍ ഇതു കര്‍ശനമായി പാലിക്കാറില്ല, പ്രത്യേകിച്ചും സ്വര്‍ണപ്പണയ വായ്പകളില്‍. ഇതിലാണ് ഇനി മാറ്റം വരിക.

സ്വര്‍ണ വായ്പ ഇടപാടുകാര്‍ക്ക് പണമായി നല്‍കാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാന്‍സ് എംഡി വിപി നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സിനെ സംബന്ധിച്ച് ഉപഭോക്താക്കളെല്ലാം ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആകെ ബിസിനസ്സിന്റെ 50 ശതമാനം വരുന്ന ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളില്‍ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കാറുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ വായ്പ മേഖലയുടെ സുതാര്യത ഉറപ്പിക്കുന്ന റിസര്‍വ് ബാങ്ക് നടപടികളോട് മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

cake tower new
LATEST NEWS