തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടും. സംസ്ഥാനത്തെ സ്വർണക്കടത്ത് കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസിലെ വിവരങ്ങൾ പുറത്തായതിന് പിന്നാലെ സിബിഐ വിശദവിവരങ്ങൾ അനേഷിച്ചിരുന്നു. എന്നാൽ കേസിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം കടുപ്പിക്കുകയാണ് സിബിഐ. സ്വതന്ത്രമായി കേസെടുത്ത് അന്വേഷിക്കാൻ സിബിഐയ്ക്കുള്ള പൊതു അനുമതി സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു. അതിനാൽ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പല അഴിമതി കേസുകളിലും സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടുമ്പോൾ അത് നിഷേധിക്കുകയോ, അനുമതി നൽകാതെ നീട്ടികൊണ്ടു പോവുകയോയാണ് സർക്കാർ ചെയ്യുന്നത്.
അബുദാബിയിൽ നിന്നും കൊണ്ടുവന്ന നാലരക്കിലോ സ്വർണം കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഡിആർഐ പിടികൂടിയതോടെയാണ് അനീഷ് മുഹമ്മദിന്റെയും നിഥിന്റെയും സഹായത്തോടെ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് കള്ളക്കടത്ത് സംഘത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും കേസിന്റെ തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിച്ചിരുന്നു. സംഭവത്തിൽ സിബിഐ വിവരങ്ങൾ തേടിയതോടെയാണ് തുടർ നടപടികളുണ്ടായത്.

















