തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയതായി റിപ്പോർട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരം അടങ്ങിയ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തി. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ല. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് രേഖ. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.



















