തിരുവനന്തപുരം: പത്തിൽ ഒരു മാർക്കു കിട്ടിയ കുട്ടി പരീക്ഷയിൽ തോൽക്കുമെന്ന് ഉറപ്പ്. അങ്ങനെ തോറ്റ പരീക്ഷ വീണ്ടും വീണ്ടുമെഴുതി മെയ്യ് കണ്ണാക്കിയാണു കരമന ജിജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ഗോപിക എസ്.മോഹൻ സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരിപ്പയറ്റ് സ്വർണം സ്വന്തമാക്കിയത്.
സീനിയർ പെൺകുട്ടികളുടെ ‘ചുവടുകൾ’ മത്സരത്തിലാണു തിരുവനന്തപുരം മൊട്ടമൂട് മിന്നൂട്ടി ഭവനിൽ മോഹനകുമാറിന്റെയും സജിതയുടെയും മകൾ ഗോപിക സ്വർണം നേടിയത്. മുൻപു നേമം ജിയുപിഎസിൽ പഠിക്കുമ്പോഴാണു ഗോപികയുടെ കളരി വര മാറ്റിയ മത്സരം നടക്കുന്നത്.ചെറുതായി കളരിപ്പയറ്റ് പഠിച്ചിരുന്ന ഗോപിക സ്കൂളിൽ നടന്ന മത്സരത്തിൽ അവസാനക്കാരിയായി– പത്തിൽ ഒരു മാർക്ക്. മത്സരം കണ്ട ഗുരുക്കൾ ഡോ. എസ്. മഹേഷ് ഗോപികയെ കളരിപ്പയറ്റിന്റെ വിശാല ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 8 വർഷമായി നേമത്തെ അഗസ്ത്യം കളരിയിൽ പഠനം.
എന്താണു കളരി പഠിച്ചതു കൊണ്ടുള്ള ഗുണം? ചോദ്യത്തിനു ഗോപികയുടെ ‘ബോൾഡായ’ ഉത്തരം: ‘ആത്മവിശ്വാസം കൂടി. ആരോടും എതിർത്തു പറയാൻ പറ്റില്ലെന്നാണു പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. പക്ഷേ, എനിക്കു കൃത്യമായി ‘നോ’ പറയാൻ പറ്റും. അതു കളരിപ്പയറ്റ് തന്ന ശക്തിയാണ്’. കളരിപ്പയറ്റിൽ സീനിയർ വിഭാഗം ഓവറോൾ കിരീടം കണ്ണൂർ നേടി . ആൺ, പെൺ വിഭാഗങ്ങളിലായി 3 സ്വർണമുൾപ്പെടെ 29 പോയിന്റോടെയാണു കണ്ണൂരിന്റെ നേട്ടം.
![]()
![]()

















