തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭൂഗര്‍ഭജലനിരപ്പ് ശരാശരി 1.6 മീറ്റര്‍ ഉയര്‍ന്നതായി കണ്ടെത്തല്‍. സംസ്ഥാന ഭൂഗര്‍ഭജലവകുപ്പിന്റെ കണക്കാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തുടനീളമുള്ള 819 നിരീക്ഷണ കിണറുകളില്‍ നിന്ന് പ്രതിമാസം ശേഖരിച്ച സാംപിളുകള്‍ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. 446 തുറന്ന കിണറുകളും 373 കുഴല്‍ക്കിണറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്തുന്നതിന് 2020 മുതല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളൂടെ നിരവധി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭജല വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാര്‍ഷിക ഭൂഗര്‍ഭജല ശേഖരണ അളവിലും സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ട്. 2023-ല്‍ 5 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് 2024-ല്‍ 5.13 ബില്യണ്‍ ക്യുബിക് മീറ്ററായി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മിക്ക ജില്ലകളിലും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. കാസര്‍കോടാണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. ശരാശരി 3 മീറ്റര്‍ ഉയര്‍ച്ച രേഖപ്പെടുത്തി.
കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ 2 മീറ്റര്‍ വീതം വര്‍ദ്ധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം,മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ശരാശരി ഒരു മീറ്ററോളം ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം (കഴക്കൂട്ടം), തിരൂരങ്ങാടി (മലപ്പുറം), കാഞ്ഞങ്ങാട് (കാസര്‍കോട്) എന്നിവിടങ്ങളിലെ തുറന്ന കിണറുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷന്‍ (കൊല്ലം), കോന്നി, റാന്നി (പത്തനംതിട്ട), അരീക്കോട് (മലപ്പുറം), പാറക്കടവ് (എറണാകുളം) എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. കൃത്യമായ കുറവ് ഇതുവരെ ലഭ്യമല്ലെങ്കിലും, 0.5 മുതല്‍ 1 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നതായി കണക്കാക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഭൂഗര്‍ഭജല വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഈ മേഖലകളില്‍ ജലനിരപ്പ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനായി വിശദമായ പഠനം നടത്തിവരികയാണ്.
![]()
![]()

















