കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കള്ളക്കടത്തിന്റെ ഹബ്ബായി കേരളം. ഈ വര്‍ഷം ഇതുവരെ 129.68 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത്. 2022 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ ഈ കണക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 -23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഹൈബ്രിഡ് കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2024-25 കാലത്ത് ഇത് 89.11 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. ഈ വര്‍ഷം എട്ട് മാസം പിന്നിടുമ്പോള്‍ മാത്രം കണക്ക് 129.68 കിലോഗ്രാം ആയി ഉയര്‍ന്നു.
പിടിച്ച ഹൈബ്രിഡ് ഹൈബ്രിഡ് / ഹൈഡ്രോപോണിക് കഞ്ചാവിന്റെ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും സംസ്ഥാനത്തേക്ക് കടത്തുന്ന ഇവയുടെ യഥാര്‍ത്ഥ അളവ് വളരെ കൂടുതലാണെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി (കേരളം, ലക്ഷദ്വീപ്) ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ ഇടയാക്കി. സ്വർണക്കടത്തിനെ കടത്തിവെട്ടും വിധത്തിലാണ് സംസ്ഥാനത്തേക്കുള്ള ഹൈബ്രിഡ് അല്ലെങ്കില്‍ ഹൈഡ്രോപോണിക് കഞ്ചാവിന്റെ ഇടപാടുകള്‍. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനും ഇടപാടിനുമുള്ള കേന്ദ്രമായി കേരളം അതിവേഗം മാറുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഓരോ ആഴ്ചയും രണ്ടോ മൂന്നോ തവണ ഇത്തരം കഞ്ചാവ് പിടിക്കുന്ന നിലയുണ്ട്.
മണ്ണില്ലാതെ അത്യാധുനിക കൃഷി സാഹചര്യങ്ങളിലാണ് ഹൈഡ്രോപോണിക് കഞ്ചാവ് വളര്‍ത്തുന്നത്. സാധാരണ കഞ്ചാവിനെക്കാള്‍ ഇതിന്റെ മയക്കുമരുന്ന് അളവ് 40 ശതമാനം കൂടുതലാണ്. ഏകദേശം ഒരു കോടി രൂപയാണ് ഒരു കിലോ ഹൈഡ്രോപോണിക് കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ മൂല്യം. കേരളത്തിന് പുറമെ മുംബൈ പോലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും ഹൈഡ്രോപോണിക് കഞ്ചാവിന്റെ കള്ളക്കടത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കള്ളക്കടത്ത് രീതിയിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ തായ്ലന്‍ഡില്‍ നിന്നാണ് കഞ്ചാവിന്റെ ഭൂരിഭാഗവും രാജ്യത്തേക്ക് എത്തിയിരുന്നത്. ഇതോടെ തായ്‌ലന്‍ഡ് പോലുള്ള രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ തുടങ്ങി. ഇതോടെ കള്ളക്കടത്തുകാര്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റി. ചില സന്ദര്‍ഭങ്ങളില്‍ ദുബായ് വഴിയും കള്ളക്കടത്ത് വര്‍ധിച്ചതായും ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.
![]()
![]()
ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കള്‍
സംസ്ഥാനത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ അളവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇതിനായി ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിക്കാന്‍ ആണ് നീക്കം. കൊച്ചി വിമാനത്താവളത്തില്‍ ഇതിനകം രണ്ട് നായ്ക്കളുണ്ട്, ലോജിസ്റ്റിക്സ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റംസ് കെ9 സ്ഥാപനത്തോട് എട്ട് നായ്ക്കളെ കൂടി നല്‍കാന്‍ കസ്റ്റംസ് വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഹാന്‍ഡ്ലര്‍മാര്‍ക്കൊപ്പം രണ്ട് നായ്ക്കളെ വീതം വിന്യസിക്കാനാണ് പദ്ധതിയിടുന്നതെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.



















