വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ സംഘത്തിന്റെ മർദ്ദനം. മേൽവെട്ടൂർ സ്വദേശികളായ ആഷിക് ബാലാജി, ലിബു എന്നിവർക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. ആഷിക് ബാലാജിയുടെ ജ്യേഷ്ഠന്റെ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പരാതി. തുടർന്ന് മേൽവെട്ടൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സംഘം അടിച്ചുതകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ലിബുവിനെയും സംഘം ആക്രമിച്ചതെന്നാണ് വിവരം.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലിബുവിന്റെ മൂക്കിനേറ്റ പരിക്കിന് മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ യുവാക്കൾ വർക്കല പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.




















