റിയാദ്: ഹജ്ജ് അവസാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 5,2015 ഇന്ത്യൻ തീർഥാടകർ നാട്ടിലേക്ക് മടങ്ങി. ഇനി മദീനയിൽ 49,520 ഉം മക്കയിൽ 20,312 ഉം തീർഥാടകർ ബാക്കിയുണ്ട്. ഹജ്ജിന് മുന്നേ മദീന വഴിയെത്തിയ തീർഥാടകരുടെ ജിദ്ദ വഴിയുള്ള മടക്കയാത്ര ശനിയാഴ്ച അവസാനിച്ചു. ഇനി മദീന വഴിയായിരിക്കും മടക്കയാത്ര. വരുംദിനങ്ങളിൽ മക്കയിലുള്ള തീർഥാടകർ മദീന സന്ദർശനത്തിന് പുറപ്പെടും. മദീനയിൽ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് അവിടുത്തെ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുക.
മദീനയിൽ തീർഥാടകർ പ്രവാചകൻ്റെ കബറിടവും റൗദയും ചരിത്രസ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. റൗദ സന്ദർശനത്തിനുള്ള പെർമിറ്റ് ഹജ്ജ് മിഷൻ വഴിയാണ് തീർഥാടകർക്ക് ലഭിക്കുക. ബുക്കിങ് സമയം നോക്കിയാണ് ഹാജിമാരെ റൗദയിലേക്ക് കൊണ്ടുപോകുന്നത്. നുസുക് ആപ്പ് വഴി തീർഥാടകർക്ക് സ്വന്തമായും പെർമിറ്റ് എടുക്കാനുള്ള സൗകര്യമുണ്ട്. റൗദ ഓപ്ഷനിൽ റിക്വസ്റ്റ് നൽകിയാൽ പെർമിറ്റിെൻറ ക്യു.ആർ കോഡ് ലഭിക്കും. ഇത് സ്കാൻ ചെയ്താണ് അകത്തേക്ക് പ്രവേശനം അനുവദിക്കുക. മലയാളി ഹാജിമാരും ഇത്തവണ ഹജ്ജിനുശേഷമാണ് മദീന സന്ദർശനം പൂർത്തിയാക്കുന്നത്.