മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jan 11, 2025

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സി.പി.എം. മുൻ മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ഈ മാസം 16 വരെയാണ് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.

സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നൽകിയ പരാതിയിൽ മംഗലപുരം പോലീസ് കേസടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മധുമുല്ലശ്ശേരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ആദ്യം സെഷൻസ് കോടതിയെയാണ് മധു മുല്ലശ്ശേരി സമീപിച്ചത്. എന്നാൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജനുവരി 16 ന് ഹർജി വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.

മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച തുക വെട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി സിപിഎം പോലീസിൽ പരാതി നൽകിയതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഏര്യാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏര്യാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.

ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏര്യാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഏര്യാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നായിരുന്നു സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ സിപിഎം പോലീസിൽ പരാതി നൽകിയിരുന്നു.

പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ നിലവിലെ ഏര്യാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് മംഗലപുരം ഏര്യായിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പോലീസിലും പരാതി നൽകി.

LATEST NEWS