വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്: കേരള ഹൈക്കോടതി

Jul 2, 2026

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ റജിസ്റ്റർ ചെയ്ത ആചാരപരമായ ആധാരത്തിലൂടെ വിവാഹമോചനം നേടിയ മകൾക്ക്, ഔദ്യോഗികമായ കോടതി വിധി മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിൽ പോലും ഫാമിലി പെൻഷന് പൂർണ്ണ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മിലിട്ടറി പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്റെ വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷൻ നൽകാൻ ഉത്തരവിട്ട സായുധ സേനാ ട്രൈബ്യൂണലിന്റെ കൊച്ചി റീജിയണൽ ബെഞ്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന വനിതയ്ക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. സരസ്വതിയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ ലാൻസ് ഹവിൽദാർ/നായിക് ആയി സേവനമനുഷ്ഠിച്ചിരുന്ന ആളായിരുന്നു. ഗുരുതരമായ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹത്തിന് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചിരുന്നു. 1989-ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചുപോന്നു. തുടർന്ന് 2015-ൽ അമ്മയും മരണപ്പെട്ടതോടെയാണ് അർഹതപ്പെട്ട പെൻഷൻ തുകയ്ക്കായി വിവാഹമോചിതയായ മകൾക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നത്.

ആചാരപരമായ വിവാഹമോചനം സാധുതയുള്ളത്; കേന്ദ്രത്തിന്റെ വാദം കോടതി തള്ളി

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സരസ്വതി നിയമപരമായി റജിസ്റ്റർ ചെയ്ത ആചാരപരമായ രേഖയിലൂടെ വിവാഹമോചനം നേടിയിരുന്നു. എന്നാൽ കോടതിയിൽ നിന്നുള്ള ഔദ്യോഗികമായ വിവാഹമോചന വിധി ലഭിച്ചത് മാതാപിതാക്കളുടെ മരണശേഷമായിരുന്നു. ഈ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സരസ്വതിക്ക് പെൻഷൻ നിഷേധിക്കാൻ ശ്രമിച്ചതും ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും.

എന്നാൽ, മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ രീതിയിൽ വിവാഹബന്ധം വേർപെടുത്തിക്കഴിഞ്ഞതിനാൽ ഇവർ പെൻഷൻ ചട്ടങ്ങളുടെ പരിധിയിൽ വരുന്ന ‘ആശ്രിതയായ മകൾ’ എന്ന യോഗ്യതയ്ക്ക് അർഹയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിൽക്കാലത്ത് കോടതിയിൽ നിന്ന് ലഭിച്ച വിധി ഈ പ്രക്രിയയ്ക്ക് ഔദ്യോഗികമായ ഒരു സ്ഥിരീകരണം നൽകുക മാത്രമാണ് ചെയ്തതെന്നും, അതിനാൽ മാതാപിതാക്കളുടെ മരണശേഷം കോടതി വിധി വന്നു എന്ന കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നത് നീതികേടാണെന്നും കോടതി നിരീക്ഷിച്ചു. സരസ്വതിക്ക് ഉടൻ തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക കൈമാറാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

cake tower new
LATEST NEWS
നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ...