കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

Dec 8, 2025

കൊച്ചി: കേരളം ഏറെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ്. ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായിരുന്ന ഡോ. കൗസര്‍ എടപ്പഗത്താണ് വിചാരണ നടപടികള്‍ തുടങ്ങിയത്. അതിനിടെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് വിചാരണ മാറ്റുകയായിരുന്നു. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.

ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിര്‍ത്തിവെച്ചു. തുടരന്വേഷണം നടത്താന്‍ കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് ജി നായര്‍ അടക്കം പ്രതിയാകുന്നത്. തുടര്‍ന്ന് കുറ്റപത്രം പുതുക്കിയാണ് വിചാരണ പുനഃരാരംഭിക്കുന്നത്. 438 ദിവസം നീണ്ടുനിന്ന വിസ്താരത്തില്‍ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. സിപിഎം തൃശൂര്‍ മുൻ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മകളാണ് ജഡ്ജി ഹണി എം വര്‍ഗീസ്.

cake tower new
LATEST NEWS