തൃപ്പൂണിത്തുറ: ഹണി ട്രാപ്പില്‍ കുടുക്കി പണവും വാഹനവും കൈക്കലാക്കിയെന്ന യുവാവിന്റെ പരാതിയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (33), ഇയാളുടെ കൂടെയുള്ള സുറുമി (29), തൊടുപുഴ പൈങ്കുളം മൈലംകൊമ്പ് സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ തോമസ് (24), പത്തനംതിട്ട മൈലംപാറ കൊല്ലംപറമ്പില്‍ സ്വദേശിയും ഇപ്പോള്‍ മരട് നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നേഹ ആഷിക് (35), തിരുവനന്തപുരം അമ്പൂരി പുത്തന്‍വീട്ടില്‍ സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ജിജി (19) എന്നിവരാണ് അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന്റെ സഹോദരനാണ് അറസ്റ്റിലായ ആഷിക് ആന്റണി. വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഹില്‍പ്പാലസ് പോലീസ് പ്രതികളെ പിടികൂടിയത്.
ലൈംഗികത്തൊഴിലാളിയെന്ന വ്യാജേന വിളിച്ചുവരുത്തി റൂമിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചെന്നും, വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തെന്നുമാണ് വൈക്കം സ്വദേശിയായ യുവാവിന്റെ പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ചാലില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ആഷിക് ആന്റണിയും സുറുമിയും യുവാവിനെ ബന്ധപ്പെടുകയായിരുന്നു. കോള്‍ ഗേള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ നമ്പര്‍ പരാതിക്കാരനായ യുവാവിന്റെ വാട്സാപ്പിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. തന്ത്രപൂര്‍വം യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി.
യുവാവ് ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ വാതില്‍ അടയ്ക്കുകയും പുറത്തു കാത്തുനിന്ന ആഷിക് ആന്റണിയും തോമസും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. തുടർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമില്‍ കയറ്റി വീഡിയോ ചിത്രീകരിക്കുകയും അത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു കൂട്ടുപ്രതികളും കൂടി ചേര്‍ന്ന് യുവാവിന്റെ കൈയില്‍നിന്ന് പല തവണകളിലായി 13,500 രൂപ, മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ബൈക്ക് പണയം വയ്ക്കുകയുമുണ്ടായി. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.
ഹില്‍പ്പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അനില, യു.വി. വിഷ്ണു, ആര്‍. സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ആഷിക് ആന്റണി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരേയും റിമാന്‍ഡ് ചെയ്തു.