റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യകളിലെ ഹൂതി ആക്രമണത്തില്‍ പ്രവാസികള്‍ അടക്കം 73 പേര്‍ക്ക് പരിക്കേറ്റു. സൗദിയിലെ അബഹ, ഖമീസ് മുഷൈത്ത്, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായ സാഹചര്യമാണെന്നും സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്നും സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും ആക്രമണത്തിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണകള്‍ തകര്‍ന്നതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ജൂലൈയില്‍ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികള്‍, ചെങ്കടലില്‍ സൗദി കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, യമനിലെ അല്‍ ജോഫ് പ്രവിശ്യയിലുള്ള തടവുകേന്ദ്രത്തിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ ആരോപിച്ചു.





















