കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്ന് ഉഷക്കൊപ്പം ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു.
2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.



















