ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിന് ഇരട്ട ജീവ പര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ, ഭവാനി മകൾ അമ്പിളി (33) ആണ് കൊല്ലപ്പെട്ടത്.
2017 ന് വെളുപ്പിന് കല്ലമ്പലം, നാവായിക്കുളം, ചിറ്റായ്ക്കോട്, ഉദയഗിരി റോഡിലുള്ള ബീന ഭവൻ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ കുഞ്ഞുപിള്ള മകൻ അട്ടപ്പൻ എന്ന് വിളിക്കുന്നു അജിയെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് VII പ്രസൂൻ മോഹൻ ശിക്ഷിച്ചത്. അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജിയുമായി അകന്ന് കഴിയുകയുകയും അജിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്ത വൈരാഗ്യത്തിൽ അജിയെ ഭയന്ന് ചിറ്റായ്ക്കോട് ഉള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളിയെ 2017 ൽ രാവിലെ 5.30 മണിക്ക് വീട്ടിൽ അതിക്രമിച്ചു കയറി കൂടെ ചെല്ലാൻ നിർബന്ധിക്കുകയും ചെല്ലാതിരുന്ന അമ്പിളിയെ അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണപെടുകയും ചെയ്തു.
കേസിൽ പ്രതിക്ക് IPC 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 8ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 വർഷം തടവും IPC 449 പ്രകാരം വീട്ടിൽ അതിക്രമിച്ചു കടന്നതിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവും ആണ് കോടതി വിധിച്ചത്. പ്രോസീക്യൂഷൻ വേണ്ടി അഡ്വ . വേണി. കോടതിയിൽ ഹാജരായി. കല്ലമ്പലം എസ് ഐ ആയിരുന്ന കെ കെ അരുൺ രജിസ്റ്റർ ചെയ്ത കേസിൽ വർക്കല സി ഐ യുടെ ചുമതല ഉണ്ടായിരുന്ന കടയ്ക്കാവൂർ സി ഐ ജി ബി മുകേഷ് ആണ് അനേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.
വർക്കല സി ഐ ആയിരുന്ന ബി എസ് സജിമോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. കവിത ഹാജരായി. പ്രതി പിഴ ഒടുക്കുകയാണെങ്കിൽ തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കൾക്കും തുല്യമായി വീതിക്കുവാൻ കോടതി വിധിച്ചു.

















