ന്യൂഡൽഹി: 16 മണിക്കൂറോളം നീണ്ട വിമാന യാത്രയ്ക്കൊടുവിലാണ് ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. ഉജ്ജ്വല വരവേൽപ്പാണ് രാജ്യം അവർക്കായി ഒരുക്കിയത്. ഡൽഹി വിമാനത്താവളത്തിൽ ആരാധകരുടെ കൂട്ടം തന്നെ പ്രിയ താരങ്ങളെ വരവേൽക്കാൻ എത്തി.
ഇപ്പോൾ ടീമിന്റെ വിമാന യാത്രയുടെ ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ശനിയാഴ്ച കഴിഞ്ഞ ഫൈനൽ പോരിനു ശേഷം 5 ദിവസത്തോളമാണ് ടീം വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ തങ്ങിയത്. ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്നാണ് ടീമിന്റെ യാത്ര വൈകിയത്. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് ടീം തിരികെ നാട്ടിലെത്തിയത്.
വിമാനത്തിൽ വച്ച്, സ്ഥാനമൊഴിയുന്ന പരിശീലകൻ രാഹുൽ ദ്രാവിഡിനെ ടീം അംഗങ്ങൾ ആദരിച്ചു. ഇന്ത്യൻ താരങ്ങളും കുടുംബങ്ങളും സപ്പോർട്ട് സ്റ്റാഫിനും വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് യാത്ര ഒരുക്കിയത്. യാത്രക്കിടെ താരങ്ങൾ ലോകകപ്പ് ട്രോഫിയുമായി സെൽഫിയും വീഡിയോയും മറ്റും എടുത്തു. ജസ്പ്രിത് ബംറ മകൻ അങ്കതിനേയും ഒക്കത്തു വച്ചാണ് നടന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, വിരാട് കോഹ്‍ലി, അർഷ്ദീപ് സിങ്, ബുംറ എന്നിവരെല്ലാം ലോകകപ്പ് ട്രോഫിയെ തൊട്ടും തലോടിയും മേൽപ്പോട്ടെറിഞ്ഞുമെല്ലാം ആഘോഷിക്കുന്നത് കാണാമായിരുന്നു. രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് നേടിയതിനു വിമാനത്തിന്റെ പൈലറ്റ് താരങ്ങൾക്ക് നന്ദി പറഞ്ഞു.



















