ആറ്റിങ്ങൽ: മുദാക്കലിൽ ബി.ജെ.പിക്ക് എതിരെ ‘ഇൻഡ്യ’ മുന്നണിക്ക് വിജയം. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സി.പി.ഐ യുടെ പള്ളിയറ ശശി പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രയും നിലവിലെ വൈസ് പ്രസിഡൻ്റുമായ ശ്രീജക്ക് 8 വോട്ടും പള്ളിയറ ശശിക്ക് 12 വോട്ടും ലഭിച്ചു.
തെരഞ്ഞെടുപ്പിൽ പള്ളിയറ ശശിയുടെ പേര് സി.പി.ഐ അംഗം സുജിത നിർദേശിക്കുകയും സി.പി.എമ്മിലെ മനോജ് പിൻതാങ്ങുകയും ചെയ്തു. ശ്രീജയുടെ പേര് ബി.ജെ.പി അംഗം ഷൈനി നിർദ്ദേശിക്കുയും ലീലാമ്മ പിന്തുണക്കുകയും ചെയ്തു. കോൺഗ്രസ് കൂടി പിന്തുണച്ചതോടെയാണ് പള്ളിയറ ശശി വിജയം ഉറപ്പിച്ചത്.
ബി.ജെ.പിയും കോൺഗ്രസും കൂടി കൊണ്ടുവന്ന അവിശ്വാസത്തിലാണ് എൽ.ഡി.എഫിലെ സി.പി.എമ്മിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെട്ടത്. ആ സ്ഥാനത്തേക്ക് ബി.ജെ.പി വരികയും ചെയ്താൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് വിരുദ്ധ വികാരം സൃഷ്ടിക്കപ്പെടുമെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രവർത്തകർ സി.പി.ഐ പ്രസിഡൻറ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുവാൻ തീരുമാനിച്ചത്. നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി 7, കോൺഗ്രസ് 5, സി.പി.എം 4, സി.പി.ഐ 2, സ്വതന്ത്രൻ 2 എന്നതാണ് കക്ഷി നില. ഇതിൽ സ്വതന്ത്രരുടെ കൂടെ പിന്തുണയിൽ ആണ് നേരത്തെ എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നത്. നിലവിൽ ഒരു സ്വതന്ത്ര ബി.ജെ.പിക്ക് അനുകൂലമാണ്. വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്ന ഇവർക്ക് എതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ട് വന്നേക്കും.

















