പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ

Oct 6, 2025

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ തന്നെ പതറി. 26 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സിദ്ര ആമിനും നതാലിയ പെര്‍വൈസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറില്‍ 102-5 എന്ന നിലയിലായി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. താരം അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീന്‍ ഷമീം(0) എന്നിവര്‍ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സില്‍ ഓള്‍ ഔട്ടായി. അവസാന ഘട്ടത്തില്‍ കൂറ്റനടികളുമായി കളം വാണ റിച്ച ഘോഷിന്റെ ബാറ്റിങാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. കാമിയോ ഇന്നിങ്‌സുമായി കളം വാണ താരം 20 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ധാന- പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കിയാണ് പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സന സ്മൃതിയ എല്‍ബിഡബ്ല്യു കുരുക്കില്‍പ്പെടുത്തി. സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സാദിയ ഇഖ്ബാല്‍ ഇന്ത്യന്‍ ഓപ്പണറെ ക്ലീന്‍ ബൗള്‍ഡാക്കി.മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് കൂടാരം കയറിയത്. താരം 19 റണ്‍സെടുത്തു. ഡിയാന ബയ്ഗിനാണ് വിക്കറ്റ് വീഴ്ത്തിയത്. ഹര്‍ലീന്‍ ഡിയോളിനു അര്‍ധ സെഞ്ച്വറി 4 റണ്‍സ് അകലെ നഷ്ടമായി. 65 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം ഹര്‍ലീന്‍ 46 റണ്‍സെടുത്തു. താരത്തെ റമീന്‍ ഷമീമാണ് മടക്കിയത്. ഹര്‍ലീനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരം പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ചെറു പ്രാണികള്‍ നിറഞ്ഞത് കളി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കി. പ്രാണികളെ തുരത്തിയ ശേഷം 15 മിനിറ്റുകള്‍ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ അഞ്ചാം വിക്കറ്റായി ജെമിമ റോഡ്രിഗസും പുറത്തായി. താരം 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. നസ്‌റ സന്ധുവാണ് ജെമിമയെ വിക്കറ്റിനു മുന്നില്‍ കുരുക്കി മടക്കിയത്.

പിന്നീട് ദീപ്തി ശര്‍മ- സ്നേഹ് റാണ സഖ്യം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ തുടരെ മടങ്ങി. ദീപ്തി 25 റണ്‍സും സ്നേഹ് റാണ 20 റണ്‍സുമാണ് സ്വന്തമാക്കിയത്. ദീപ്തിയെ ഡയാന ബയ്ഗും സ്നേഹ് റാണയെ ഫാത്തിമ സനയുമാണ് പുറത്താക്കിയത്. പിന്നാലെയാണ് റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവറിലെ അവസാന രണ്ട് പന്തിലും ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. കൃത്യം 50 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി.

LATEST NEWS
ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ...

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി...