ന്യൂഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ‘നവ ഭാരതം’ എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.
പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് നടക്കുക. 2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ മാത്രമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. 9 മണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ തുടങ്ങിയവയും ചടങ്ങിൽ സമ്മാനിക്കും.


















