അവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ട് റൺസിന് വീഴ്ത്തി ഇന്ത്യ ഒന്നാം ടി20യിൽ ത്രസിപ്പിക്കുന്ന ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 163 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയുടെ പോരാട്ടം 160 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ. അരങ്ങേറ്റ മത്സരം കളിച്ച ശിവം മവിയുടെ തകർപ്പൻ ബൗളിങും അവസാന ഓവറുകളിലെ ഫീൽഡിങ് മികവുമാണ് ഇന്ത്യൻ ജയത്തിന്റെ കാതൽ.
ടി20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് മവി നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അവസാന ഓവറുകളില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ലങ്ക കീഴടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും പിന്നാലെ ചമിക കരുണരത്‌നെയും തകര്‍ത്തടിച്ചതോടെ ലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് മികവിൽ ഇന്ത്യ കളി പിടിച്ചു. മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ ദീപക് ഹൂഡയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

















