ടൈറ്റന്‍സിനെ വീഴ്ത്തി ധോണിയും സംഘവും; 10-ാം ഫൈനൽ

May 24, 2023

seena

ചെന്നൈ: ‌ലീഗ് ഘട്ട മത്സരങ്ങളില്‍ കാണിച്ച കരുത്ത് പ്ലേഓഫിൽ ആവർത്തിക്കാനാകാതെ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സിനെ 15 റണ്ണിന് തോൽപ്പിച്ച് ധോനിപ്പട ഫൈനലില്‍ പ്രവേശിച്ചു. ചെന്നെെ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി.

ബാറ്റിങ് തുടങ്ങി മൂന്നാം ഓവറിൽ സ്കോർ 22ൽ നിൽകെ ടൈറ്റൻസിന്റെ ആദ്യ വിക്കറ്റ് വീണു. 11 പന്തില്‍ 12റൺസുമായി വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നാലെ എട്ട് റൺസ് മാത്രം നേടി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേർന്ന് റണ്ണുയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകൾ നേരിട്ട് 17 റൺസുമായി ദാസുൻ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റൺസ് മാത്രമാണ് നേടിയത്.

താരങ്ങൾ‌ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും ​ഗില്ലിന്റെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷെ, ഈ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 38 ബോളില്‍ 4 ഫോറും 1 സിക്സും സഹിതം 42 റണ്‍സ് നേടിയെങ്കിലും ​ഗില്ലിന്റെ പുറത്താകൽ ടൈറ്റൻസിന് കനത്ത തിരിച്ചടിയായി. ഈ സമയം 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് തകർന്നു.

സ്കോർബോർഡിൽ 100 കടത്താൻ 15-ാം ഓവർ പിന്നിടേണ്ടിവന്നു. അതിനിപ്പുറം രാഹുൽ തെവാത്തിയയും പുറത്തായി. വെറും മൂന്ന് റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ എത്തിയ വിജയ് ശങ്കറും റാഷിദ് ഖാനും ചേർന്ന് ചെറിയൊരു പ്രതിരോധം തീർത്തെങ്കിലും 14 റൺസ് കുറിച്ച് ശങ്കർ പുറത്തായതോടെ അതും അവസാനിച്ചു. പിന്നാലെ റണ്ണൊന്നും എടുക്കാതെ ദർശന്‍ നല്‍കണ്ഡെയയും മടങ്ങി. 16 പന്തില്‍ 30 എടുത്ത് റാഷിദ് ഖാനും പുറത്തായി. അഞ്ച് റൺസുമായി മുഹമ്മദ് ഷമി അവസാന ബോളില്‍ പുറത്തായി. ഏഴ് റൺസെടുത്ത നൂർ അഹമ്മദ് പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റണ്‍സ്. ഡിവോണ്‍ കോണ്‍വേ 34 പന്തില്‍ നാലു ഫോറുകളോടെ 40 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ (10 പന്തില്‍ ഒരു സിക്‌സ് സഹിതം 17), അമ്പാട്ടി റായുഡു (ഒന്‍പതു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജഡേജ 16 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 22 റണ്‍സുമായി അവസാന പന്തില്‍ പുറത്തായി.

ഫൈനലിലെത്താന്‍ ടൈറ്റന്‍സിന് ഇനിയും ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ജയിച്ചാൽ കലാശപ്പോരിൽ എത്താം. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയർ നിലവിലെ ചാമ്പ്യന്‍മാരായ ഹാർദിക് പാണ്ഡ്യയുടേയും സംഘത്തിന്‍റേയും വിധിയെഴുതും.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...