ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും, ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

Mar 6, 2026

ടെഹ്‌റാന്‍: ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാന് എതിരായ യുഎസ് – ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.

ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ ആക്രമിച്ചത് യുഎസ് സൈന്യം തന്നെയാണ് സ്ഥിരീകരിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നത്. സ്‌കൂള്‍ മനഃപൂര്‍വ്വം ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമായാണ് വിലയിരുത്തുക. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ച ആക്രമണത്തില്‍ ഒന്നായിരിക്കും ഈ ആക്രമണം.

അതിനിടെ, സൗദിയിലേക്ക് വീണ്ടും ഇറാനില്‍ നിന്നും മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിലുള്ള വ്യോമതാവളത്തിന് നേരെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും അല്‍ ഖര്‍ജിന് കിഴക്കുമായി രണ്ട് ഡ്രോണുകളും അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് കിഴക്ക് ഒരു ക്രൂസ് മിസൈല്‍ തടഞ്ഞതായും വക്താവ് പറഞ്ഞു. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

cake tower new
LATEST NEWS