ലോക റാങ്കിങ്ങില്‍ അഭിമാനമായി ഇന്ത്യന്‍ സര്‍വകലാശാലകള്‍, ഇടംപിടിച്ചത് 54 എണ്ണം; ഒന്നാമത് ഡല്‍ഹി ഐഐടി

Jun 19, 2025

seena

ഡല്‍ഹി: ക്യുഎസ് ലോക റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ സര്‍വകലാശാലകള്‍. ലോക റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്ന് 54 സര്‍വകലാശാലകളാണ് ഇടം നേടിയത്. രാജ്യത്തെ സര്‍വകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദ്യാഭ്യാസരംഗത്ത് ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല, വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2026 ലെ റാങ്കിങ്ങില്‍ 123-ാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം റാങ്കിങ്ങില്‍ എട്ട് പുതിയ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് 54 ആയി ഉയര്‍ന്നത്. ഈ വര്‍ഷം റാങ്കിങ്ങില്‍ ഇത്രയധികം സര്‍വകലാശാലകള്‍ ചേര്‍ത്ത മറ്റൊരു രാജ്യമില്ല. ജോര്‍ദാനും അസര്‍ബൈജാനുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളില്‍ നിന്ന് ആറ് സ്ഥാപനങ്ങള്‍ വീതമാണ് പുതിയതായി റാങ്കിങ്ങില്‍ ഇടംനേടിയത്. യുഎസ് (192 സ്ഥാപനങ്ങള്‍), യുകെ (90 സ്ഥാപനങ്ങള്‍), ചൈന (72 സ്ഥാപനങ്ങള്‍) എന്നിവയ്ക്ക് പിന്നില്‍ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്‌സ് ആണ് വര്‍ഷം തോറും ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രഖ്യാപിക്കുന്നത്. അക്കാദമിക് നേട്ടം, ഫാക്കല്‍റ്റി-വിദ്യാര്‍ത്ഥി അനുപാതം, ഗവേഷണ സ്വാധീനം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വൈവിധ്യം, ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത എന്നിവയുള്‍പ്പെടെ വിവിധ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകളെ വിലയിരുത്തുന്നത്.

2014ല്‍ വെറും 11 സര്‍വകലാശാലകളില്‍ നിന്ന് അഞ്ച് മടങ്ങ് കുതിപ്പോടെയാണ് റാങ്കിങ്ങില്‍ ഇടംനേടിയ സര്‍വകലാശാലകളുടെ എണ്ണം 54 ആയി ഉയര്‍ന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പരിവര്‍ത്തനാത്മക വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ തെളിവാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ മേഖലയെ മാറ്റുക മാത്രമല്ല, അത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു,’- ധര്‍മ്മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചു.

‘G20 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിദ്യാഭ്യാസ സമ്പ്രദായവും യുഎസ്, യുകെ, ചൈന എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. ഗവേഷണം, നവീകരണം, എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതിലൂടെ, വരും കാലങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോള മികവ് കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cake tower new
LATEST NEWS