വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

Apr 10, 2026

ഡല്‍ഹി: രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് എം പിയുടെ ആക്ഷേപം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം, സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു തേടിയത്. എന്നാല്‍, ആത്മഹത്യകളുടെ വര്‍ഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയില്ല. പകരം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനും നിര്‍ദ്ദേശിച്ചിക്കുന്നു. അതേസമയം, എന്നാല്‍, ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍, ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിങ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല.

അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണെന്നും, വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കണമെന്നും ബ്രിട്ടാസ് പറയുന്നു.

cake tower new
LATEST NEWS